കാമുകനും കാമുകിക്കുമിടക്ക് മലയാളി

Glint Desk
Wed, 11-12-2019 08:15:00 PM ;

മലയാളി പ്രണയത്തിനും ജീവിതത്തിനുമിടയില്‍ കിടന്നെരിപിരി കൊള്ളുന്നു. ഈ എരിപിരി കല്യാണത്തിന് മുമ്പ് തേപ്പായും കല്യാണത്തിന് ശേഷം കൊലപാതകം വരെയായും മാറുന്നു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുക, കാമുകന് വേണ്ടി കുട്ടികളെ കൊല്ലുക, കാമുകന്‍ പറഞ്ഞതനുസരിച്ച് ഭര്‍ത്താവിനെയും അച്ഛനെയും കൊല്ലുക. ഇതൊക്കെ സര്‍വ്വസാധാരണമായ വാര്‍ത്തയായി കഴിഞ്ഞിരിക്കുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ജീവിച്ചും അതുപോലെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജീവിച്ചും സമാന്തര പ്രണയജീവിതവും ലൈംഗിക ജീവിതവും നയിക്കുന്നവരുടെ എണ്ണവും പെരുകിയിട്ടുണ്ട്. വാട്‌സാപ്പ് മെസേജുകളുടെ ഉള്ളടക്കം പരിശോധച്ചാല്‍ അറിയാം എത്രമാത്രം ലൈംഗികാതിപ്രസരമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്ന്. ഏതര്‍ധരാത്രിയ്ക്കും പരസ്പരം കണാനും സന്ദേശം കൈമാറാനും അവസരമൊരുക്കുന്ന സാങ്കേതിതകത്വം സ്വാതന്ത്ര്യത്തിന്റെ പരിധിയില്ലാതെ ലോകത്തെ തുറന്നിടുന്നു. 

ഈ പരിധയില്ലായ്മയില്‍ തോന്നിയപടി ജീവിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് പുരോഗമനത്തിന്റെ ലക്ഷണമായി പരമ്പരാഗത മാധ്യമങ്ങളും ബുദ്ധിജീവികളും ആക്ടിവിസ്റ്റികളും ഫെമിനിസ്റ്റുകളും പ്രചരിപ്പിക്കുന്നു. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ രാത്രി രണ്ട് മണിയ്ക്ക് തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചുവരുത്തിയതിനെ പരമ്പരാഗത മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ആ നടപടിയെ മഹത്വവത്കരിച്ചുകൊണ്ടാണ്.  അത് പരോക്ഷമായിരുന്നു എന്ന് മാത്രം. ജാരനെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ആ പരോക്ഷമായ മഹത്വവത്കരണം പരമ്പരാഗത മാധ്യമങ്ങള്‍ നിറവേറ്റിയത്. വിവാഹേതര ബന്ധം നിയമാനുസൃതമാക്കിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഈ സംഭംവം.

എന്നാല്‍ അവിടെ കുടുംബ ബന്ധത്തില്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ ലംഘിക്കപ്പെട്ടതു പോലും ഈ മാധ്യമങ്ങള്‍ക്ക് കാണാനായില്ല. പകരം കുടുംബബന്ധങ്ങളെ തകര്‍ത്തെറിയുന്ന രീതികളെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്നു എന്ന പുരോഗമന വീക്ഷണത്തിലൂടെ കാണുകയും ചെയ്തു. ഈ സംഭവത്തിലെ രഹസ്യകാമുകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ടിംങിലാണ് ഈ പരോക്ഷ മഹത്വവത്കരണത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ ഏര്‍പ്പെട്ടത്. രണ്ട് കുടുംബങ്ങള്‍ താറുമാറായതും ആ കുടുംബങ്ങളിലെ കുട്ടികള്‍ ആനാധമായതും ഈ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിഷയമായില്ല. ആ റിപ്പോര്‍ട്ടിങ്ങില്‍ ഉടനീളം നിഴലിച്ച് നിന്നത് ഇഷ്ടാനുസരണം സ്ത്രീ പുരുഷ ബന്ധം ഉറപ്പക്കുക എന്ന പുരോഗമന സമീപനത്തിന് ഏല്‍ക്കേണ്ടി വന്ന ഒരു തിരിച്ചടിയാണ് ഈ കൊലപാതകം എന്ന രീതയിലായിരുന്നു. 

ഇത്തരത്തിലുള്ള നടപടികളിലൂടെ ഈ ഡിജിറ്റല്‍ യുഗത്തില്‍ പുരോഗമനത്തിന്റെ പേരില്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട് നീങ്ങുന്ന സമീപനത്തിന്റെ ഇരകളാണ് ഉദയം പേരൂരില്‍ കൊല ചെയ്യപ്പെട്ട പ്രേംകുമാറിന്റെ ഭാര്യ വിദ്യയും അതിന്റെ പേരില്‍ അറസ്റ്റിലായ പ്രേം കുമാറും കാമുകി സുനിതാ ബേബിയും. കൊല്ലപ്പെട്ട വിദ്യയുടെ നാലാമത്തെ ഭര്‍ത്താവായിരുന്നു പ്രേംകുമാര്‍. മുമ്പുള്ള  വിവാഹ ബന്ധങ്ങളിലും വിദ്യയ്ക്ക് കുട്ടികളുണ്ട്. ഈ ബന്ധത്തിലുമുണ്ട് രണ്ട് കുട്ടികള്‍. പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിക്കുമുണ്ട് മൂന്ന് കുട്ടികള്‍. എത്ര കുടുംബങ്ങളും കുട്ടികളുമാണ് ഇവിടെ ചിതറിപ്പോയതും അനാധമാകുന്നതും. ഇത്തരത്തില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിയാണ് മലയാളി കുടുംബങ്ങളും വ്യക്തികളും. ഈ വൈകാരിക ചുഴിയിലേക്ക് അനുനിമഷം ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുന്നു സീരിയലുകളും മറ്റ് വിനോദ ഉപാധികളും. അവയ്‌ക്കെല്ലാം സാധുത നല്‍കുന്നതാണ് അപൂര്‍വ്വം ചില കോടതിവിധികളും അതിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും ഫെമിനിസ്റ്റുകളുടെയും നിലപാടും.  

Tags: