മോഡി: വിസ നിഷേധം യു.എസ് തുടര്‍ന്നേക്കും

Wed, 01-05-2013 04:15:00 PM ;

വാഷിംഗ്‌ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസ നിരോധനം യു.എസ്. തുടരണമെന്ന് സമിതി. 2002ലെ കലാപവുമായി മോഡിയെ ബന്ധിപ്പിക്കുന്ന സുപ്രധാന തെളിവുകള്‍ ഉള്ളതായി യു.എസ്. കോണ്‍ഗ്രസ് നിയമിച്ച മതസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്ര സമിതി പറയുന്നു. ഇക്കാരണത്താല്‍ വിസ നല്‍കുന്നത് അനുയോജ്യമാകില്ലെന്ന് സമിതി അധ്യക്ഷ കത്രിന ലന്റോസ് സ്വെറ്റ് പറഞ്ഞു.

 

വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം വിലയിരുത്തുന്ന സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറ്റ് ഏഴു രാഷ്ട്രങ്ങളോടൊപ്പം രണ്ടാം നിരയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്താന്‍, അസര്‍ബെയ്ജാന്‍, ക്യൂബ, ഇന്തോനേഷ്യ, കസാഖ്‌സ്ഥാന്‍, ലാവോസ്‌, റഷ്യ എന്നിവയാണ് ഈ രാജ്യങ്ങള്‍. മ്യാന്മര്‍, ചൈന, എരിട്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, സുഡാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവയായി പരിഗണിക്കാന്‍ വിദേശകാര്യ വകുപ്പിനോട് സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

 

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ യു.എസ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് നരേന്ദ്ര മോഡി. 2005 മാര്‍ച്ച് മുതല്‍ നിരോധനം നിലവിലുണ്ട്.

Tags: