ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പുതുതായി പത്തു മലയാളികള്‍

Thu, 24-10-2013 04:53:00 PM ;
തിരുവനന്തപുരം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 141 പേരുടെ പട്ടികയില്‍ പത്തു മലയാളി വ്യവസായികള്‍ കൂടി ഇടം നേടി. എം.എ യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, ടി.എസ്.കല്യാണരാമന്‍, ജോയ് ആലുക്കാസ്, ഡോ. പി. മുഹമ്മദാലി, ആസാദ് മൂപ്പന്‍, എം.പി.രാമചന്ദ്രന്‍, കെ.എം.മാമന്‍, സന്തോഷ് ജോസഫ് എന്നിവരാണ് ഈ വര്‍ഷം പുതുതായി സ്ഥാനം നേടിയവര്‍. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹുറുണ്‍ ഇന്‍ഡ്യ പ്രസിദ്ധീകരിച്ച 2013-ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 30 കോടി യു.എസ് ഡോളറില്‍ കൂടുതല്‍ സ്വത്തുള്ള 141 പേരുടെ ലിസ്റ്റാണ് ഹുറുണ്‍ ഇന്‍ഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുതായി സ്ഥാനം നേടിയ 46ല്‍ പത്തുപേര്‍ മലയാളികളാണെന്നത് ശ്രദ്ധേയം.

 

190 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി 29-ാമതുമാണ് 160 കോടി ഡോളര്‍ സ്വത്തുള്ള രവിപിള്ള 36-ാമതുമാണ്. 140 കോടി ഡോളര്‍ സ്വത്തുള്ള ജെംസ് എഡ്യൂക്കേഷന്റെ സണ്ണിവര്‍ക്കി 43-ാമതുണ്ട്. 120 കോടി ഡോളറുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ കല്യാണരാമന്‍ 50-ാം സ്ഥാനത്താണ്. 80 കോടി ഡോളര്‍ സ്വത്തുള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പിലെ ജോയ് ആലൂക്കാസ് 71-ാം സ്ഥാനത്താണ്. 40 കോടി ഡോളര്‍ സ്വത്തുള്ള ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മുഹമ്മദാലിയും ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആസാദ് മൂപ്പനും 114-ാമതാണ്. ജ്യോതി ലബോറട്ടറീസിന്റെ എം.പി.രാമചന്ദ്രന്‍, എം.ആര്‍.എഫ് ടയേഴ്‌സിന്റെ കെ.എം.മാമനും കുടുംബവും, ദുബായ് പേള്‍സിന്റെ സന്തോഷ് ജോസഫ് എന്നിവര്‍  30 കോടി ഡോളറുമായി 127-ാമതാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനിയാണ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് ശതമാനമാണ് മുകേഷ് അംബാനിയുടെ ആസ്തിയുടെ വളര്‍ച്ച.  1890 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്.

 

ഉരുക്കു വ്യവസായി ലക്ഷ്മി നാരായണ മിത്തല്‍, സ്വത്തില്‍ ആറു ശതമാനം കുറവുണ്ടായെങ്കിലും 1590 കോടി ഡോളറുമായി ലിസ്റ്റില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആദ്യമായി ലിസ്റ്റിലെത്തിയ ഇന്ത്യയിലെ മുന്‍നിര മരുന്ന് ഉല്‍പാദകരായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകന്‍ ദിലീപ് സംഘ്വി മൂന്നാം സ്ഥാനത്തെത്തി. ഇദ്ദേഹത്തിന്റെ സ്വത്ത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനമാണ് വര്‍ധിച്ചത്.

 

മുകേഷ് അംബാനിയുടെ അനുജന്‍, അനില്‍ അംബാനി 710 കോടി ഡോളര്‍ സ്വത്തുമായി ലിസ്റ്റില്‍ 11-ാമത് ഉണ്ട്. 34 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തിലുണ്ടായ വര്‍ധനവ്. നേരത്തേ ലിസ്റ്റില്‍ 13-ാമതായിരുന്നു അനില്‍ അംബാനിയുടെ സ്ഥാനം. സണ്‍ നെറ്റ്‌വര്‍ക്കിന്റെ കലാനിധി മാരന്‍ ലിസ്റ്റില്‍ 25-ാമതാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ 400 ദശലക്ഷം ഡോളര്‍ ആസ്തിയുമായി 114-ാം സ്ഥാനത്തുണ്ട്. യു ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ 71-ാമത്തെ സമ്പന്നനാണ്. അതേസമയം മല്യയുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറവു വന്നതായി പട്ടിക സൂചിപ്പിക്കുന്നു.

ലിസ്റ്റില്‍ നേരത്തേ ഉള്‍പ്പെട്ടിട്ടുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയും രവിപിള്ളയ്‌ക്കൊപ്പം 160 കോടി ഡോളറുമായി 36-ാം സ്ഥാനത്തുണ്ട്. ഇന്‍ഫോസിസിന്റെ തന്നെ ക്രിസ് ഗോപാലകൃഷ്ണനും നന്ദന്‍ നിലേകനിയും 46-ാം സ്ഥാനത്തുണ്ട്. 30 ശതമാനമാണ് ഇവരുടെ സ്വത്തിലുണ്ടായ വര്‍ധനവ്. ഇന്‍ഫോസിസിന്റെ കെ. ദിനേഷ് 64-ാം സ്ഥാനത്തും എസ്.ഡി.ഷിബുലാല്‍ 71-ാം സ്ഥാനത്തുമാണ്. ഇരുവരുടെയും സ്വത്ത് 23 ശതമാനം വര്‍ധിച്ചു. എം.ജി. ജോര്‍ജ് മുത്തൂറ്റും കുടുംബവും ഇത്തവണ 107-ാം സ്ഥാനത്താണ്. ശോഭ ഡെവലപ്പേഴ്‌സിന്റെ പിഎന്‍സി മേനോന്‍ 127-ാം സ്ഥാനത്തുണ്ട്.

 

ലിസ്റ്റില്‍ പുതുതായി പ്രവേശനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് രാജ്യങ്ങള്‍ പ്രവര്‍ത്തനമേഖലയാക്കിയവരാണ്. 11 പേര്‍ മുംബൈയില്‍ നിന്നും മൂന്നുപേര്‍ ചെന്നൈയില്‍ നിന്നുമുള്ളവരാണ്.  രൂപയ്ക്ക് 61.5 രൂപ മൂല്യമുണ്ടായിരുന്ന ഒക്ടോബര്‍ 18 നുള്ള ആസ്തിയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സമ്പന്നരില്‍ ആദ്യത്തെ 100 പേരുടെ ആകെ ആസ്തി കണക്കാക്കുമ്പോള്‍ 221000 കോടി ഡോളറില്‍ നിന്ന് 25000 കോടി ഡോളറായി വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ പട്ടികയിലില്ലാത്ത 46 പേര്‍ പുതുതായി സ്ഥാനം നേടിയപ്പോള്‍ അഞ്ചു പേര്‍ പുറത്താകുകയും ചെയ്തു.

 

പട്ടികയില്‍ നാലു ശതമാനം പേര്‍ വനിതകളാണ്. ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയ സാവിത്രി ജിന്‍ഡാല്‍ 520 കോടി ഡോളര്‍ സ്വത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെന്ന സ്ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ സംരംഭകരേയും അവരുടെ സ്വത്തുക്കളേയും അടയാളപ്പെടുത്താനുള്ള ഗൗരവകരമായ സമീപനമാണ് 'ഇന്‍ഡ്യ റിച്ച് ലിസ്റ്റ്' എന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ചെയര്‍മാനും ചീഫ് റിസര്‍ച്ചറുമായ റൂപര്‍ട്ട് ഹൂഗ്‌വെര്‍ഫ് പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ട 101 പേരുടെ ആസ്തിയില്‍ വര്‍ധനവുണ്ടായപ്പോള്‍ 40 പേരുടെ ആസ്തി കുറയുകയാണ് ചെയ്തിരിക്കുന്നത്.

Tags: