റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധനവ് വരുത്തി. കാല്‍ശതമാനത്തിന്‍റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനമായും വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടം എടുക്കുമ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 7 ശതമാനവുമായി ഉയര്‍ത്തി. മൊത്തം നിക്ഷേപങ്ങൾക്ക് ആനുപാതികമായി ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായി സൂക്ഷിക്കേണ്ട പണമായ കരുതൽ ധന അനുപാതം നാലു ശതമാനത്തില്‍ തന്നെ തുടരും.
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതാണ് തീരുമാനത്തിനു പിന്നിലെന്ന് പുതിയ ധന-വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ അറിയിച്ചു. പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.16ല്‍ എത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യപണപ്പെരുപ്പം ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്. അടിസ്ഥാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ വായ്പാനിരക്കിലും മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.