ജെ.എസ്സ്.എസ്സ്: പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Mon, 22-04-2013 06:00:00 PM ;

തിരുവനന്തപുരം: ജെ.എസ്സ്.എസ്സുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  എന്നാല്‍ മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ പ്രതികരിച്ചു.

 

യു.ഡി.എഫിന്റെ സമുന്നത നേതാവാണ്‌ ഗൌരിയമ്മയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജെ.എസ്സ്.എസ്സും സി.എം.പിയും യു.ഡി.എഫില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൌരിയമ്മ മുന്നണി വിട്ടാലും ഒന്നും സംഭവിക്കില്ല എന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യു.ഡി.എഫ്. വിടാന്‍ ജെ.എസ്സ്.എസ്സ്. സംസ്ഥാന കമ്മിറ്റി ശനിയാഴ്ച തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെങ്കില്‍ വീണ്ടും കമ്മിറ്റി കൂടി തീരുമാനിക്കണം എന്ന് ഗൌരിയമ്മ പറഞ്ഞു.

 

ഗൌരിയമ്മയെ അവഹേളിച്ചു സംസാരിച്ച പി.സി. ജോര്‍ജിനെതിരെ നടപടി എടുക്കാത്തതും മുന്നണി ധാരണ അനുസരിച്ചുള്ള ബോര്‍ഡ്–കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതുമാണ് മുന്നണി വിടാനുള്ള പ്രകോപനം.

Tags: