വയനാട്ടില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി

Tue, 07-03-2017 11:36:01 AM ;

വയനാട്ടിലെ അനാഥാലയത്തില്‍ താമസിക്കുന്ന ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ ചുരുങ്ങിയത് ആറുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. പോക്‌സോ അടക്കം പതിനൊന്ന് കേസുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. അനാഥാലയ അധികൃതരുടെ പരാതിയിലാണ് നടപടി.

 

ഏഴ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ ഏഴ് വിദ്യാര്‍ഥിനികളാണ് സ്‌കൂളിന് തൊട്ടടുത്തുള്ള കടയില്‍വച്ച് പീഡനത്തിനിരയായത്. അടുത്തടുത്തുള്ള സ്കൂളിനും ഹോസ്റ്റലിനും ഇടയിലുള്ള ഒരു കടയില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ചു എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കും ഉച്ചഭക്ഷണത്തിന് പോകുന്ന വഴിക്കും പെണ്‍കുട്ടികളെ പ്രതികള്‍ മിഠായി നല്‍കി കടയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ എല്ലാവരും പരിസരവാസികള്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

 

പെണ്‍കുട്ടികളെ പ്രത്യേകം കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായോ എന്നറിയാന്‍ കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കാന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

 

പീഡനത്തിനിരയായെന്ന് സംശയിക്കപ്പെടുന്ന കുട്ടികളുടെ വൈദ്യ പരിശോധന ഇന്നലെ നടത്തിയിരുന്നു. ഏഴ് കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

Tags: