കൊല്ലത്ത് പീഡനപര്‍വ്വം

Wed, 22-03-2017 12:08:26 PM ;

കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിച്ച പ്രതിക്കെതിരെ രണ്ട് പരാതികള്‍ കൂടി പൊലീസിന് ലഭിച്ചു. 2010ല്‍ 14-വയസുകാരനെ കൊലപ്പെടുത്തിയെന്നും മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചെന്നുമുള്ള പരാതികളാണ് ലഭിച്ചത്.

 

പത്ത് വയസ്സുകാരി കൊച്ചുമകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വിക്ടർ ഡാനിയേലിന്റെ അയല്‍വാസിയായിരുന്ന 14-വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷമായി കാര്യമായ പുരോഗതി ഇല്ലാതിരുന്ന കേസില്‍ പുതിയ പരാതി ലഭിച്ചതോടെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ വിക്ടര്‍ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തുവെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

കൊല്ലത്ത് പുത്തൂര്‍ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിൽ വൈദികപഠനത്തിനെത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വൈദികനായ തോമസ് പാറേക്കളത്തെ പോലീസ് മധുരയില്‍ നിന്ന്‍ പിടികൂടി. ഇദ്ദേഹം നേരത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. ഈ സംഭവത്തില്‍ പൂവാര്‍ സിഐ എസ്.എം റിയാസിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

 

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായ ഇയാൾ 2016 ജൂലായ് മാസം മുതൽ സെമിനാരിയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. ഇതിൽ പൂവാർ കരിങ്കുളം സ്വദേശിയായ 14-കാരന്റെ പരാതിയിൻമേലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതി ലഭിച്ചിട്ടുണ്ട്. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. രണ്ട് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് പരാതി.

Tags: