കര്‍ണാടകത്തിന് തിരിച്ചടി; കേരള ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

Glint desk
Fri, 03-04-2020 03:55:59 PM ;

കേരള-കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ ഇല്ല. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കാസര്‍കോട് നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

കാസര്‍കോട് നിന്ന് അടിയന്തര ചികില്‍സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തല്‍ തീരുമാനം ആയിട്ടില്ല. ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീംകോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. രോഗികളുമായി പോവുന്നതിന് മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ഉത്തരവ് ബാധകമല്ല.

രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇവര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷമായിരിക്കും ചൊവ്വാഴ്ച അന്തിമ വിധി പുറപ്പെടുവിക്കുക. 

രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് കാസര്‍കോട് എന്നും അതിനാലാണ് കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയാത്തത് എന്നും കര്‍ണാടകയുടെ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കര്‍ണാടകയുടെ ഈ നിലപാട് കാരണം രണ്ടു ജീവനുകള്‍ നഷ്ടമാതി എന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും വ്യക്തമാക്കി. 

 

   

Tags: