മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ട്രൂ നാറ്റ് പരിശോധന; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Glint desk
Tue, 23-06-2020 11:16:46 AM ;

മടങ്ങിയെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന കാര്യം അറിയിച്ചത്. രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.

ട്രൂനാറ്റ് പരിശോധനാ അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിലുള്ള നിലപാട് വ്യോമയാന മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്നും എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ലെന്നും യു.എ.ഇ വ്യക്തമാക്കി. കൊവിഡ്ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യു.എ.ഇ വ്യക്തമാക്കി. 

ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധനാ അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. രണ്ട് കമ്പനികള്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കി. 

ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയശേഷം മാത്രമെ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവു എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്തില്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമെ വിമാനത്തില്‍ പ്രവേശിപ്പിക്കാവൂ എന്നും കേരളം ആവശ്യപ്പെട്ടിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags: