തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ക്രൂര പീഡനത്തിനിരയായ ഓട്ടോഡ്രൈവര്‍ മരിച്ചു

Glint desk
Sun, 28-06-2020 01:38:37 PM ;

തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെ തമിഴ്‌നാടില്‍ മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. കുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളമാണ് ഇദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. 

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കുമരേശനെ വിളിപ്പിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് വീട്ടുകാരോട് അധികം സംസാരിച്ചിരുന്നില്ല. രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് പിന്നീട് തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൃക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് പിന്നീട് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സ്‌റ്റേഷനില്‍ വെച്ച് പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ച കാര്യം കുമരേശന്‍ വെളിപ്പെടുത്തിയത്. 

നടന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവിനെ ഉപദ്രവിക്കുമെന്ന് പറഞ്ഞതായും കുമരേശന്‍ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തി. കുമരേശന് നീതി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

Tags: