കൊവിഡ് വാക്‌സിനേഷന്‍ 18 തികഞ്ഞവര്‍ക്ക് മാത്രം, ഗര്‍ഭിണികള്‍ക്ക് പാടില്ല; മാര്‍ഗനിര്‍ദേശം

Glint desk
Fri, 15-01-2021 02:50:31 PM ;

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് വിരാമമിട്ടു കൊണ്ട് നാളെ മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണ് ഇന്ത്യയില്‍ തുടങ്ങാന്‍ പോകുന്നത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. എങ്ങനെ വാക്‌സിന്‍ വിതരണം നടത്തണമെന്നതിനെ കുറിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്.

പ്രോഗ്രാം മാനേജര്‍മാര്‍ക്കും, കോള്‍ഡ് ചെയ്ന്‍ ഹാന്‍ഡ്‌ലേഴ്‌സും, വാക്‌സിനേറ്റേഴ്‌സും, അടക്കമുള്ളവര്‍ക്ക് ഫാക്ട് ഷീറ്റ് കൈമാറണം. വാക്‌സിന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍, അതിന്റെ വിശദാംശങ്ങള്‍, ഡോസേജ്, കോള്‍ഡ് ചെയ്ന്‍ സ്‌റ്റോറേജ് വിവരങ്ങള്‍, ഏതൊക്കെ ആളുകള്‍ക്ക് വിതരണം ചെയ്യാമെന്നതിന്റെ നിര്‍ദേശങ്ങള്‍, വാക്‌സിനേഷന്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഫാക്ട് ഷീറ്റിലുണ്ട്. 

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

1. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമെ വാക്‌സിനേഷന്‍ നടത്താന്‍ പാടുള്ളൂ.
2. ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ അതെ വാക്‌സിന്‍ തന്നെ രണ്ടാം വാക്‌സിനായും നല്‍കണം, മാറി നല്‍കരുത്.
3. വാക്‌സിന്‍ നല്‍കുമ്പോള്‍ എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‌ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ദിക്കണം. ആദ്യഡോസില്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് നല്‍കരുത്.
4. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കരുത്.
5. വൈകിട്ട് 5 മണിക്ക് ശേഷം നല്‍കരുത്.
6. പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
7. വാക്‌സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം.
8. വാക്‌സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്ക്കണം. മാത്രമല്ല, വാക്‌സിനുകള്‍ തണുത്തുറഞ്ഞ് പോവുകയുമരുത്.

Tags: