ബെയ്ജിംഗില്‍ കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, 1200 വിമാനങ്ങള്‍ റദ്ദാക്കി

Glint desk
Wed, 17-06-2020 11:08:27 AM ;

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 1200 വിമാനങ്ങള്‍ റദ്ദാക്കി. നഗരത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 31 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 ദിവസത്തിനുള്ളിലാണ് 137 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില്‍ ഗുരുതര സാഹചര്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. 

ബെയ്ജിംഗിലെ പ്രധാന വിമാനത്താവളത്തില്‍ നിന്നുള്ള 1200 വിമാനസര്‍വീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബെയ്ജിംഗില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ 70%ത്തോളം വരും ഇത്. ബെയ്ജിംഗില്‍ നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റ് പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയാണ് അധികൃതര്‍. 

ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ബെയ്ജിംഗില്‍ വീണ്ടും വൈറസ് വ്യാപനം നടന്നിട്ടുള്ളത് എന്നാണ് സൂചന. ഇത് കൊവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്ക ഉയരുന്നുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ വൈറസ്ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്. ആദ്യഘട്ടത്തിലെ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് സ്‌ക്കൂളുകള്‍ തുറന്നിരുന്നു. ഇവ വീണ്ടും അടച്ചു. കൂടാതെ നഗരത്തിലെ 11 മാര്‍ക്കറ്റുകള്‍ അടച്ചു. ഭക്ഷണ വില്‍പ്പനശാലകള്‍ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്.  

 

Tags: