ഡെക്‌സാമെത്തസോണ്‍ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍

Glint desk
Wed, 17-06-2020 12:01:46 PM ;

വില കുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ കൊവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞ അളവിലുള്ള ഡെക്‌സാമെത്തസോണ്‍ കൊവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്‍കാം. മരുന്ന് ജീവന്‍ രക്ഷിക്കുമെന്ന് മാത്രമല്ല അത് ചികില്‍സാച്ചെലവ് കുറയ്ക്കാമെന്നു് പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടില്‍ ലാന്‍ഡ്രെ പറഞ്ഞു.

2,104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികില്‍സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനു ശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു. 

രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യു.കെയിലെ രോഗികളെ ചികില്‍സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.

 

Tags: