ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

Glint desk
Sat, 04-07-2020 11:25:22 AM ;

ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യു.എസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ് റൊണാള്‍ഡ് റീഗനും യു.എസ്.എസ് നിമിറ്റ്‌സുമാണ് സൈനികാഭ്യാസങ്ങള്‍ക്കായി എത്തുന്നത്. ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നാണ് യു.എസ് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം വൈകോഫ് വ്യക്തമാക്കുന്നത്. 

വിയറ്റ്‌നാമും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലായ് 1 മുതല്‍ 5 ദിവസത്തെ അഭ്യാസപ്രകടനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിന്‍സും കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് യു.എസ് കപ്പലുകള്‍ ചൈന കടലിലേക്ക് എത്തുന്നത്.

പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം എന്നും യു.എസ് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം. വൈകോഫ് പറഞ്ഞു.

ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ് സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളും ഉണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളും ഉണ്ടാകുമെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

Tags: