ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍

Glint desk
Thu, 19-08-2021 10:47:51 AM ;

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ്.ഐ.ഇ.ഒ ) ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാനിലൂടെയായിരുന്നു ഇതുവരെയുള്ള ഇറക്കുമതിയെന്നും അത് നിലച്ചിരിക്കുകയാണെന്നും എഫ്.ഐ.ഇ.ഒ ഡയറക്ടര്‍ ജനറല്‍ ഡോ.അജയ് സഹായ് പറഞ്ഞു. അഫ്ഗാനില്‍ ഇന്ത്യയ്ക്ക് ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത്. 2021ല്‍ അഫ്ഗാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തി.

ഇന്ത്യയ്ക്ക് അഫ്ഗാനുമായി വ്യാപാരത്തിലും നിക്ഷേപത്തിലും ദീര്‍ഘകാല ബന്ധമാണ് ഉള്ളത്. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരു രാജ്യമാണ് ഇന്ത്യ. 400 ഓളം വ്യത്യസ്ത പദ്ധതികളാണ് അഫ്ഗാനില്‍ ഉണ്ടായിരുന്നത്. അതില്‍ ചിലതെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അജയ് പറഞ്ഞു. പഞ്ചസാര, തേയില, കാപ്പി, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്നും പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഡ്രൈ ഫ്രൂട്ട്സ് ആണ് അഫ്ഗാനില്‍ നിന്നും പ്രധാനമായും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപരമാണ് ഇന്ത്യ അഫ്ഗാനുമായി നടത്തുന്നത്.

'അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലൂടെയായിരുന്നു ഇറക്കുമതി നടന്നു കൊണ്ടിരുന്നത്. ഇപ്പോള്‍ പാകിസ്ഥാന്‍ വഴിയുള്ള ചരക്ക് നീക്കം താലിബാന്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്,' അജയ് സഹായ് പറഞ്ഞു.

Tags: