'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡബ്ല്യു.സി.സി

Glint Staff
Sat, 13-10-2018 06:09:57 PM ;
Kochi

wcc-pressmeet

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. ഞങ്ങളുടെ മൂന്നുപേരുടെ പേര് പറയാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും രേവതി പത്രസമ്മേളനത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

 

നടി ആക്രമണക്കേസില്‍ കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്തും. ആക്രമണത്തെ അതിജീവിച്ച നടിയെ നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞു.

 

പതിനേഴ് വയസ്സായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും- രേവതി പറഞ്ഞു.

 

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

 

 

Tags: