ഈരാറ്റുപേട്ടയില്‍ മാത്രം 47 ഓളം സുന്ദരികളായ പെണ്‍കുട്ടികളെ നഷ്ടപ്പെട്ടു, വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പി സി ജോര്‍ജ്

Glint desk
Fri, 16-04-2021 06:20:46 PM ;

വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കിയുള്ള 35 പേര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളുമാണ്. ഈരാറ്റുപേട്ടയിലെ മാത്രം കണക്ക് നോക്കിയപ്പോള്‍ വ്യക്തമായ കാര്യങ്ങളാണിതെന്നും പി സി ജോര്‍ജ് പറയുന്നു.

'ഈരാറ്റുപേട്ടയില്‍ പോലും എത്രയോ മാന്യമായ മുസ്ലിം സഹോദരങ്ങളുണ്ട്. പക്ഷെ ഇവിടെ ഒരു 15-20 ശതമാനം പേര്‍ എന്ത് വൃത്തികേടിനും കൂട്ടുനിക്കും. ഞാന്‍ വെറുതേ പറയുന്നതല്ല. ഈരാറ്റുപേട്ടയില്‍ നിന്ന് മാത്രം കണക്ക് നോക്കിയപ്പോള്‍ 47 ഓളം പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും ബാക്കി കൃസ്ത്യന്‍ പെണ്‍കുട്ടികളും. അതായത് നായര്‍, ഈഴവ പെണ്‍കുട്ടികളും കൃസ്ത്യന്‍ പെണ്‍കുട്ടികളും. അതും ഏറ്റവും സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍. ഇവരെ എങ്ങനെ ചാക്കിടുന്നു എന്നുള്ളതൊക്കെ അന്വേഷിക്കേണ്ട കാര്യമാണ്. പോയാല്‍ പിന്നെ കിട്ടില്ല. എവിടെയാണെന്ന് പോലും അറിയില്ല, ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി കൊന്തയിട്ടുകൊണ്ടാണ് ബൈക്കില്‍ കയറി പോയത്. ഇത് തുറന്ന് പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല' പി.സി ജോര്‍ജ് പറഞ്ഞു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയെ എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചിരുന്നു. പി.സി ജോര്‍ജിനെ തള്ളിയും തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും ഐക്യദാര്‍ഡ്യമറിയിച്ചുമാണ് സത്യദീപം മുഖപ്രസംഗം.

'2030ല്‍ ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം ഈ വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു. ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ല. പക്ഷെ, അതിന്റെ പേരിലുള്ള അപരവിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീര്‍ക്കാനാകരുത്'. ഇപ്രകാരമായിരുന്നു മുഖപ്രസംഗത്തിലെ പി സി ജോര്‍ജിനെതിരെയുള്ള വിമര്‍ശനം.

Tags: