തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി, പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നു; സുധാകരനെതിരെ പരസ്യമായി രംഗത്ത്

Glint Desk
Sun, 29-08-2021 10:50:47 AM ;

ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്നും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്റ് ചെയ്തതിലും ഉമ്മന്‍ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

ഫലപ്രദമായ ചര്‍ച്ച സംസ്ഥാനത്ത് നടന്നില്ല. പണ്ടൊക്കെ ചര്‍ച്ച നടത്തുമായിരുന്നു. നേതാക്കളുമായി കൂടിയാലോചന നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കെ സുധാകരന്റെ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തി ഇതാദ്യമാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തുന്നത്. കടുത്ത വാക്കുകളിലാണ് ഉമ്മന്‍ചാണ്ടിയുടെ പരസ്യ പ്രതിഷേധം.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് തന്നെ ഡി.സി.സി അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. സസ്പെന്‍ഷന്‍ കയ്യില്‍ വച്ചാല്‍ മതിയെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനില്‍കുമാറിന്റെ വിമര്‍ശനം. അനില്‍ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെ.പി.സി.സി പ്രസിഡന്റിന്റേയും പ്രതിപക്ഷനേതാവിന്റെയും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോര്‍മുല വച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ശിവദാസന്‍ നായര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു. 

Tags: