കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍

Glint Desk
Wed, 12-01-2022 10:56:19 AM ;

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടത്തിയത് വിവാദത്തില്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര.

ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും 500ലേറെ പേരെത്തി. പൊതു പരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന മാനദണ്ഡം നിലനില്‍ക്കെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവാതിര. പാറശ്ശാലയില്‍ നിന്ന് 14ന് തുടങ്ങുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവും പ്രമേയമാക്കിയായിരുന്നു തിരുവാതിര കളി അവതരിപ്പിച്ചത്.

Tags: