കോടതിയില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

Glint Desk
Fri, 14-01-2022 01:15:55 PM ;

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. കോടതി മുറിക്കുള്ളില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. ബലാല്‍സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തത് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ വിധി പ്രസ്താവിച്ചത്.

39 സാക്ഷികളില്‍ ഒരാള്‍ പോലും കൂറു മാറിയിരുന്നില്ല. കേസില്‍ ഇത്തരമൊരു വിധി വന്നതില്‍ അത്ഭുതമുണ്ടെന്ന് കോട്ടയം മുന്‍ എസ്. പി കൂടിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ പ്രതികരിച്ചു. റേപ്പ് കേസുകളില്‍ അതിജീവിത അനുഭവിക്കുന്ന ട്രോമ പരിഗണിച്ചാണ് രാജ്യത്ത് ഇത്തരം കേസുകളില്‍ വിധി ഉണ്ടാവാറുള്ളതെന്നും ഹരിശങ്കര്‍. ഒരു സ്ത്രീ നിലവിളിച്ചില്ല എന്നുള്ളത് കൊണ്ട് റേപ്പിന് സമ്മതമറിയിച്ചു എന്ന് സ്ഥാപിക്കാനാകില്ലെന്ന് പ്രധാന കോടതികളുടെ തന്നെ ഉത്തരവുണ്ടെന്നും ഹരിശങ്കര്‍.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിനെതിരെ കേസെടുത്തത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

Tags: