വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യ നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി

Glint desk
Sat, 16-01-2021 06:33:59 PM ;

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 

പ്രതിഷേധം കണക്കിലെടുത്ത് സ്വകാര്യം നയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചിരിക്കുകയാണ് വാട്‌സ് ആപ്പ്.  തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായിപ്പോഴും എന്‍ക്രിപ്റ്റഡ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്സ് ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം. ഇത്തരം വിവരങ്ങള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുമെന്നും പുതിയ നയത്തില്‍ അറിയിച്ചിരുന്ന.

Tags: