ബിനോയ് കോടിയേരിക്കെതിരായി പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോടിയേരി മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്.
അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ആന്തൂർ കെട്ടിടാനുമതി വിവാദവും സെക്രട്ടേറിയറ്റിന്റെ പരിഗണനക്കു വരും. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് അന്തിമമാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പരാതിയുമായി രംഗത്ത് വന്നത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടുവയസുളള കുട്ടിയുണ്ടെന്നും കാണിച്ചാണ് ബിഹാർ സ്വദേശിനിയും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയുമായിരുന്ന യുവതി മുംബൈയിലെ അന്ധേരി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.
2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ അന്ധേരി ഓഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 13നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാനഭംഗം,വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുളളത്.