ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ വച്ച് നടന്ന സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള സമ്മേളനം അലസിപ്പിരിഞ്ഞു. മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ച രണ്ടാം ഘട്ട സമാധാന ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. മൂന്നാം ഘട്ട സമാധാനചര്‍ച്ചക്ക് തീയതി പോലും നിര്‍ണയിക്കാന്‍ നില്‍ക്കാതെയാണ് പ്രതിനിധികള്‍ സ്ഥലം വിട്ടത്.
പ്രസിഡന്‍റ് ബാഷര്‍ അല്‍-അസദിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന നിലപാടില്‍ പ്രതിപക്ഷവും ബാഷറിനെ മാറ്റിനിര്‍ത്താത്ത പോംവഴികളാകണം ചര്‍ച്ച ചെയ്യേണ്ടതെന്ന വാദത്തില്‍ സിറിയന്‍ അനുകൂലികളും ഉറച്ചുനിന്നതോടെ ചര്‍ച്ച സ്തംഭിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതെസമയം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു.
യു.എന്‍ അറബ് ലീഗ് ദൂതന്‍ ലക്ദര്‍ ബ്രഹ്മി സിറിയന്‍ ജനതയോട് മാപ്പ് പറഞ്ഞു. സിറിയില്‍ ജനങ്ങള്‍ കുരുതിക്കിരയാവുമ്പോള്‍ ചര്‍ച്ച സ്തംഭിച്ചതിനാണ് അദ്ദേഹം മാപ്പ് ചോദിച്ചത്. ഇരുപക്ഷവും തിരിച്ചുപോയശേഷം സ്വന്തം നിലപാടിനെ സംബന്ധിച്ചും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ഒരിക്കല്‍ കൂടി ഗാഢമായി ചിന്തിക്കണമെന്ന് ബ്രഹ്മി പറഞ്ഞു. തീയതി നിര്‍ണയിച്ചില്ലെങ്കിലും മൂന്നാംവട്ട സംഭാഷണത്തിലാണ് അടുത്ത പ്രതീക്ഷയെന്നും താന്‍ സ്ഥിതിഗതികള്‍ ന്യൂയോര്‍ക്കിലത്തെി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ധരിപ്പിക്കുമെന്നും യു.എന്‍-അറബ്ലീഗ് ദൂതന്‍ അഖ്ദര്‍ ഇബ്രാഹീമി അറിയിച്ചു.