Skip to main content

naveen patnaikന്യൂഡല്‍ഹി: രാംലീല മൈതാനത്ത് ശക്തിപ്രകടനവുമായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്. സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തെ കേന്ദ്രം അവഗണിക്കുന്നതില്‍ പ്രതിഷേധവുമായാണ് ബിജു ജനതാദള്‍ (ബി.ജെ.ഡി) അധ്യക്ഷന്‍ കൂടിയായ പട്നായിക്കിന്റെ നേതൃത്വത്തില്‍ 30,000-ത്തോളം വരുന്ന പ്രവര്‍ത്തകര്‍ ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച സ്വാഭിമാന്‍ സമാവേശ് റാലിക്കെത്തിയത്.

 

ധാതുസമ്പന്നമായ സംസ്ഥാനത്തിന് ഈയിനത്തില്‍ കിട്ടേണ്ട വിഹിതം വര്‍ധിപ്പിക്കണമെന്നും നവീന്‍ പട്നായിക്ക് ആവശ്യപ്പെട്ടു. പ്രത്യേക പദവിക്ക് അര്‍ഹമായിട്ടും രാഷ്ട്രീയ കാരണങ്ങളാണ് ഇത് നിരസിക്കുന്നതെന്നും പട്നായിക്ക് ആരോപിച്ചു. ഇതേ ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ മാര്‍ച്ച് 17-ന് ഡല്‍ഹിയില്‍ റാലി നടത്തിയിരുന്നു.

 

മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന 30-അംഗ സംഘവുമായാണ് പട്നായിക്ക് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. റാലിക്ക് ശേഷം ഇവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ഒരു കോടി പേര്‍ ഒപ്പിട്ട നിവേദനം നല്‍കും.

 

വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡി മൂന്നാം ബദലിനുള്ള സാധ്യത തേടുമെന്ന് പട്നായിക്ക് പറഞ്ഞു. പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന ഒരു മൂന്നാം മുന്നണി അതിന്റേതായ സമയത്ത് രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.