Skip to main content
കോഴിക്കോട്

തേജസ്‌ ദിനപത്രത്തിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്‌. പ്രസിദ്ധീകരണാനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് ജില്ലാ ഭരണകൂടമാണ്  നോട്ടീസയച്ചിരിക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം എഡിഷനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

രാജ്യത്തിന്‍റെ ദേശീയ ഐക്യത്തെയും താല്‍പര്യത്തെയും മോശമായി ബാധിക്കുന്ന രീതിയിലുള്ള വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുന്നുവെന്നും ഇതുസംബന്ധിച്ച് 1867-ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസിലുള്ളത്.

 

പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരവകുപ്പിലെ ദേശീയോദ്ഗ്രന്ഥന വിഭാഗം സംസ്ഥാന സര്‍ക്കാരിന് നേരത്തെ കത്തയച്ചിരുന്നു. മാത്രമല്ല സര്‍ക്കാര്‍ പരസ്യങ്ങള്‍ ഇത്തരം പത്രങ്ങളില്‍ നല്‍കുന്നതിനെയും ചോദ്യം ചെയ്തിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തേജസിന് പരസ്യം നല്‍കുന്ന കാര്യത്തിലുള്ള നിരോധനം നീക്കാന്‍ ശ്രമിച്ചിരുന്നു.

 

കോഴിക്കോട്, തിരുവനന്തപുരം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റുമാരാണ് (എ.ഡി.എം) പത്രത്തിന്‍റെ പ്രിന്‍ററും പബ്ളിഷറുമായ പ്രൊഫ. പി. കോയക്ക് നോട്ടീസ് നല്‍കിയത്. അതേസമയം എന്തിന്റെ പേരിലാണ് നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്നും നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നും തേജസ് ദിനപത്രം എഡിറ്റര്‍ എന്‍.പി ചെക്കുട്ടി പ്രതികരിച്ചു.