ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങ് സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നു. ജന്മദേശമായ രാജസ്താനിലെ ബാര്‍മറില്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ജസ്വന്ത് സിങ്ങ് ഇന്ന് (ഞായറാഴ്ച) പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരിയെ ഇവിടെ മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചത്.
നിലവില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജസ്വന്ത് സിങ്ങ് ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും ബാര്‍മറില്‍ മത്സരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡാര്‍ജിലിംഗില്‍ മുന്‍ രാജ്യസഭാംഗം എസ്.എസ് അലുവാലിയയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരിക്കുന്നത് സ്വതന്ത്രനായിട്ടോ അല്ലയോ എന്നത് പാര്‍ട്ടിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച് ബാര്‍മറിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പരിഹാരത്തിന് 48 മണിക്കൂര്‍ സമയം പാര്‍ട്ടിയ്ക്ക് നല്‍കുമെന്ന് സിങ്ങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയില്‍ വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ സിങ്ങ് കൈകാര്യം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പാര്‍ട്ടി നേതൃത്വത്തെ സിങ്ങ് കഠിനമായി വിമര്‍ശിച്ചിരുന്നു. യഥാര്‍ത്ഥ ബി.ജെ.പിയേയും വ്യാജ ബി.ജെ.പിയേയും വേര്‍തിരിച്ചറിയേണ്ടതുണ്ടെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലകൊണ്ട തത്വങ്ങളും ഇപ്പോള്‍ സഞ്ചരിക്കുന്ന വഴിയും തമ്മിലുള്ള ബന്ധം വിശകലനത്തിന് വിധേയമാക്കണമെന്നും സിങ്ങ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ ഒരുകാലത്തും ബഹുമാനിച്ചിട്ടില്ലാത്തവരാല് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും സിങ്ങ് പറഞ്ഞു.
