Skip to main content

ഇന്ത്യയെ പ്രകോപിപ്പിച്ച് അമേരിക്ക ; ആസിഫ് മുനീർ വാഷിങ്ടണ്ണിലേക്ക്

Glint Staff
Trump Muneer
Glint Staff

പാകിസ്ഥാൻ പട്ടാളമേധാവി ആസിഫ് മുനീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.  ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ 250 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മുനീറിനുള്ള ക്ഷണം. ശനിയാഴ്ച തന്നെയാണ് പ്രസിഡൻറ് ട്രംപിന്റെ ജന്മദിനവും. ആസിഫ് മുനീറിനുള്ള ക്ഷണം യഥാർത്ഥത്തിൽ ഇന്ത്യയ്ക്കെതിരെയുള്ള അമേരിക്കയുടെ  നിലപാട് പ്രഖ്യാപനം കൂടിയാണ് .
       അമേരിക്കയ്ക്ക് പാകിസ്താനെ ഒഴിവാക്കുക പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല. ദക്ഷിണേഷ്യയിൽ അമേരിക്കയുടെ താവളമാണ് പാകിസ്ഥാൻ. ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അതിനുപുറമേ ഇറാനുമായുള്ള ബന്ധത്തിൻറെ കാര്യത്തിലും പാകിസ്ഥാൻ അമേരിക്കയ്ക്ക് അവിഭാജ്യ ഘടകമാണ് . 
       പാകിസ്ഥാനുമായിട്ടുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധം നിശ്ചയിക്കപ്പെടുന്നത് ഇരു രാജ്യങ്ങളിലും തമ്മിലുള്ള വ്യാപാര സാധ്യതയോ  ഒന്നുമല്ല. അത് നിശ്ചയിക്കുന്നത് അമേരിക്കൻ സേന മേധാവികളാണ്. പശ്ചിമേഷ്യയുടെ ചുമതലയുള്ള അമേരിക്കയുടെ ജനറൽ മൈക്കൽ കുരില ഈ അവസ്ഥ വ്യക്തമാക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം അവിടെ പത്രസമ്മേളനത്തിൽ സംസാരിച്ചത്. പാകിസ്ഥാനുമായിട്ടുള്ള തങ്ങളുടെ ബന്ധത്തിൻറെ ആഴവും ഒപ്പം താങ്കൾ കൽപ്പിക്കുന്ന വിലയും കുരില എടുത്തുപറയുകയുണ്ടായി.
        ഈ ഭൂമിശാസ്ത്ര പ്രത്യേകതയും എന്തിനും വഴങ്ങിക്കൊടുക്കാൻ തയ്യാറുള്ള പാകിസ്താന്റെ നിലപാടുമാണ് സമീപകാലത്ത് അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും ലോക ബാങ്കിൽ നിന്നുമെല്ലാം പാകിസ്ഥാന് വായ്പകൾ ലഭിക്കാൻ കാരണമായത്. പാകിസ്ഥാന് ലഭിക്കുന്ന ഈ വായ്പ കൊണ്ട് അവിടെ പട്ടാളം കൂടുതൽ ശക്തമാവുകയും തങ്ങളുടെ താൽപര്യങ്ങൾ പാകിസ്താന്റെ തന്നെ ചെലവിലൂടെ നിർവഹിക്കപ്പെടുകയും ചെയ്യാമെന്നുള്ള കണക്കുകൂട്ടലാണ് ഇതിൻറെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.
       ഒരു കാര്യം വീണ്ടും ഉറപ്പായി. പാകിസ്ഥാൻ ജനതയുടെ മുന്നോട്ടുള്ള പ്രയാണം തികച്ചും അസാധ്യമാകുന്ന ഒരു തലത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇപ്പോൾ തന്നെ അതി ഗുരുതരമായ സാമൂഹിക -സാമ്പത്തിക അവസ്ഥയിലൂടെയാണ് പാകിസ്ഥാൻ ജനത കടന്നുപോകുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീ കരാർ മരവിപ്പിച്ചതോടെ നിലവിലെ സാധാരണ ജനങ്ങളുടെ കാർഷിക ജീവിതവും വെല്ലുവിളി നേരിടുകയാണ്. പാകിസ്ഥാനിലെ 80 ശതമാനം ജലത്തിൻറെ ആവശ്യവും നിറവേറ്റപ്പെടുന്നത് സിന്ധു നദിയിലൂടെയാണ് . 
         അമേരിക്കയുമായി ഈ വിധം ബന്ധം നിലനിർത്തുന്നത് അതിവിദഗ്ധമായി ചൂഷണം ചെയ്യുന്നത് ചൈനയുമാണ്. കാരണം അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വഴിയിലൂടെയാണ് ചൈന പാകിസ്ഥാനിൽ സാന്നിധ്യവും സ്വാധീനവും ഉറപ്പിക്കുന്നത്. ചൈനയുടെ പാകിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴിയും , ഗ്വാദറിലെ തുറമുഖവും വിമാനത്താവളവും  എല്ലാം ഉദാഹരണങ്ങൾ. എന്നാൽ ഇവയൊന്നും ചൈനയ്ക്ക് ഇപ്പോൾ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവും . കാരണം ഇതെല്ലാം ബലൂചിസ്ഥാനിലാണ്. ബലൂചിസ്ഥാനമാകട്ടെ ഇപ്പോൾ തങ്ങൾ സ്വതന്ത്ര രാഷ്ട്രമായ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയും . 
          അമേരിക്കയുടെ ഈ സമീപനത്തിലൂടെ പാകിസ്ഥാനു ലഭിക്കുന്ന വിവിധ ധനസഹായങ്ങൾ പ്രയോജനപ്പെടുത്തി പാകിസ്ഥാൻ ബലൂച്ച് പോരാളികളെ നേരിടുകയാണെങ്കിൽ അത് ചൈനയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. കാരണം ഒട്ടും ചെലവില്ലാതെ തങ്ങൾക്ക് തങ്ങൾ വികസിപ്പിച്ച സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകും. അമേരിക്കക്കും ചൈനയ്ക്കും ഇടയിൽ നിന്ന് പാകിസ്ഥാനിലെ ജനറൽമാർ നേട്ടമുണ്ടാക്കുമ്പോൾ ആ രാജ്യത്തെ ജനത പട്ടിണിയിലേക്കും അരാജകത്വത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണപ്പെടുന്നത്