Skip to main content
ന്യൂഡല്‍ഹി

 

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ നടക്കാനിരിക്കെ എന്‍.ഡി.എ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനം സുഗമമാക്കാന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കക്ഷി നേതാക്കളുടെ പിന്തുണ തേടി. നിലവിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സുമിത്രാ മഹാജന്‍ അറിയിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് സുമിത്ര മഹാജന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

 

അതേസമയം പ്രതിപക്ഷ പദവിയെചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാഗ്വാദത്തിലാണ്. പദവി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്‌ തീരുമാനം. പദവി ലഭിക്കാന്‍ കോണ്‍ഗ്രസിന്‌ അര്‍ഹതയില്ലെന്നാണു ബി.ജെ.പി നിലപാട്‌. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ്‌ പദവി ആവശ്യപ്പെട്ട്‌ രംഗത്തുള്ളതായാണു സൂചന.

 

നാളെ ആരംഭിക്കുന്ന ബജറ്റ്‌ സമ്മേളനം ഓഗസ്‌റ്റ്‌ 14 വരെ നീണ്ടുനില്‍ക്കും. എട്ടിന് റെയില്‍ ബജറ്റും ഒമ്പതിനു സാമ്പത്തിക സര്‍വേയും പത്തിനു കേന്ദ്ര ബജറ്റും അവതരിപ്പിക്കും. പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ചു സ്‌പീക്കറാണു തീരുമാനമെടുക്കേണ്ടത്‌. ചട്ടങ്ങള്‍ അനുസരിച്ചു കോണ്‍ഗ്രസിനു പദവിക്ക്‌ അര്‍ഹതയില്ലാത്തതിനാല്‍ സുമിത്ര മഹാജന്റെ തീരുമാനം കോണ്‍ഗ്രസിനു പ്രതികൂലമാകുമെന്നു വ്യക്‌തമായിട്ടുണ്ട്‌.