Skip to main content

നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. കീഴ്ക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി 2012-ല്‍ നല്‍കിയ പരാതിയിലാണ് ഇവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ  അന്വേഷണം.

 

യങ്ങ് ഇന്ത്യന്‍സ് എന്ന സ്വകാര്യ കമ്പനി രൂപീകരിച്ച് അസോസിയേറ്റഡ് ജേണല്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 1600 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് നെഹ്രു കുടുംബം കൈവശപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. ഭൂമി ഇടപാടില്‍ ചതി, വിശ്വാസവഞ്ചന എന്നിവ ആരോപിച്ചാണ്  ഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി സ്വകാര്യ ക്രിമിനല്‍ അന്യായം നല്‍കിയിട്ടുണ്ട്.

 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വാണിജ്യ ആവശ്യത്തിന് വായ്പ നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍, ഇതിന് വിരുദ്ധമായി കോണ്‍ഗ്രസ് അസോസിയേറ്റഡ് ജേണല്‍സിന് 90 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കിയതും സ്വാമി ആരോപണമായി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചത്.

 

സ്വാതന്ത്ര്യ സമരകാലത്ത് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പത്ര ഉടമകള്‍ ചേര്‍ന്ന്‍ രൂപീകരിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ്. നെഹ്രു 1938-ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ്‌  പത്രം ഈ സ്ഥാപനമാണ് നടത്തിയിരുന്നത്. നാഷണല്‍ ഹെറാള്‍ഡ്‌ 2008 വരെ പ്രവര്‍ത്തിച്ചിരുന്നു.

 

പലിശരഹിത വായ്പയാണ് നല്‍കിയതെന്നും ഇതില്‍ നിന്ന്‍ പാര്‍ട്ടിയ്ക്ക് വാണിജ്യ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. നാഷണല്‍ ഹെറാള്‍ഡിനെ തിരികെ കൊണ്ടുവരുന്നതിനാണ് ഇത് ചെയ്തതെന്നായിരുന്നു വിശദീകരണം.