സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ താരം ശാലു മേനോനെ തിങ്കളാഴ്ച വരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വ്യവസായിയായ റാസിഖലിയില്‍ നിന്ന് 75ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്.
ശാലു തട്ടിപ്പിലൂടെ വന്‍തുക സമ്പാദിച്ചിട്ടുണ്ടെന്നും ഇതിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ശാലുവിനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
സോളാര്‍ കേസിന്റെ ആരംഭത്തില്‍ തന്നെ ശാലുവിനെതിരായുള്ള തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ പരാതിക്കാരനായ റാസിഖലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ശാലുവിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോവാന്‍ സഹായിച്ചത് ശാലുവായിരുന്നെന്നെ കാര്യം അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. ബിജുവിന്റെ പല സാമ്പത്തിക ഇടപാടുകളിലും താന്‍ പങ്കാളിയായിരുന്നെന്നും ശാലു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.