മദ്യനയം അട്ടിമറിക്കപ്പെട്ടതായി വി.എം സുധീരന്‍

Fri, 19-12-2014 04:38:00 PM ;
തിരുവനന്തപുരം

 

മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതും ജനങ്ങളില്‍ മഹാഭൂരിപക്ഷവും അംഗീകരിച്ചതുമായ മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച ഡ്രൈ ഡേ ഒഴിവാക്കാനും ഈ സാമ്പത്തിക വര്‍ഷം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ നേരത്തെ യു.ഡി.എഫ് യോഗം മന്ത്രിസഭയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

 

മദ്യത്തിന്റെ ലഭ്യത, ഉപയോഗം, മദ്യാസക്തി ഇതൊക്കെ കുറച്ചുകൊണ്ടുവരിക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്നതിന് ഇടവരുത്തുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ജനതാല്‍പര്യത്തിന് മേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അതുകൊണ്ട് ഈ നയമാറ്റത്തോട് ശക്തിയായി വിയോജിക്കുന്നതായും സുധീരന്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ നശിപ്പിക്കുന്നതില്‍ ജനങ്ങളാകെ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കി തുടങ്ങിയത്. അതുകൊണ്ടുതന്നെ ജനങ്ങളില്‍ പുതിയൊരു പ്രത്യാശയും പ്രതീക്ഷയും വളര്‍ന്നു. ഈ ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നത്. ഇതു ജനങ്ങളെ ഞെട്ടിച്ചിരിക്കുകയും പാടെ നിരാശപ്പെടുത്തിയിരിക്കുകയുമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമായ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യം നേടിയെടുക്കാനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

 

മദ്യനയം സംബന്ധിച്ച് ടൂറിസം, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയേയും സുധീരന്‍ ചോദ്യം ചെയ്തു. രണ്ടു വകുപ്പ് സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്മയകരമായിരിക്കുന്നുവെന്ന് സുധീരന്‍ പറഞ്ഞു. 418 ബാറുകള്‍ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും ഇത് വിലയിരുത്തുന്നതിന് അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ള വിദ്ഗ്ധന്മാരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തതാണ് റിപ്പോര്‍ട്ട് എന്ന്‍ അദ്ദേഹം കുറ്റപ്പെടുത്തി.

 

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹിക പീഡനങ്ങളിലും വാഹനാപകടങ്ങളില്‍, പ്രത്യേകിച്ച് ഇരുചക്ര വാഹനാപകടങ്ങളില്‍, ഉണ്ടായിട്ടുള്ള വലിയതോതിലുള്ള കുറവും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബജീവിതത്തില്‍ സമാധാന അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നോക്കം പോയത് എന്നത് നിര്‍ഭാഗ്യകരമാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.

 

സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പോംവഴികള്‍ കണ്ടെത്താന്‍ കഴിയുമെന്ന് സുധീരന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആലോചിക്കാതെ അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ കാണുന്നത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നു വച്ചാല്‍ മാത്രമേ വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: