പൗരത്വ നിയമം: പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും

Glint Desk
Sun, 12-01-2020 12:35:36 PM ;

Congress against CAA

കേരളത്തിന് പുറമെ കോണ്‍ഗ്രസ്സിന്റെ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമ ഭേദഗതി നിര്‍ത്തി വയ്ക്കുക, എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക. 

ഈ തീരുമാനത്തെ ബി.ജെ.പി ശക്തമായി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാറിനെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു. സി.എ.എ സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ കാപട്യം തുറന്നുകാട്ടുമെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഹിന്ദുക്കളായ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നത് കോണ്‍ഗ്രസ്സ് വാക്ദാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ 2010 ല്‍ തന്നെ കോണ്‍ഗ്രസ്സ് തീരുമാനിച്ചിരുന്നു. 2020ല്‍ എത്തിയപ്പോള്‍ എന്‍പിആര്‍ എങ്ങനെയാണ് അപകടകരമായത്. കോണ്‍ഗ്രസ്സിന് ഇക്കാര്യങ്ങളെല്ലാം ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം സര്‍ക്കാരിന് എതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് കോണ്‍ഗ്രസ്സ് പിന്തുണ നല്‍കും. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, സാമ്പത്തിക അവസ്ഥ, കശ്മീര്‍, ഇറാന്‍-യുഎസ് സംഘര്‍ഷം എന്നിവയും വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു. 

സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എ.കെ ആന്റണി, പി.ചിദംബരം, ആനന്ദ് ശര്‍മ്മ, പ്രിയങ്കാ ഗാന്ധി, ജോതിരാദിത്യ സിന്ധ്യ, കെ.സി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. 

 

Tags: