കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്; പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും

Glint desk
Wed, 26-05-2021 10:39:07 AM ;

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ നല്‍കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു. ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ 'വിവരസാങ്കേതികവിദ്യാ ചട്ടം' (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമ ധാര്‍മികതാ കോഡും) കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളെ ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 'പ്രബല'മെന്നും അല്ലാത്തവയെന്നും രണ്ടായി തിരിച്ചാണ് മാര്‍ഗരേഖയുണ്ടാക്കിയത്. കൂടുതല്‍ നിബന്ധനകളുള്ളതിനാല്‍ വാട്സാപ്പ്, യൂട്യൂബ്, ഫെയ്സ്ബുക്ക് അടക്കമുള്ള പ്രബലര്‍ക്ക് മൂന്നുമാസത്തെ സാവകാശം അനുവദിക്കുകയായിരുന്നു. ഇനിയും ആറുമാസംവരെ സമയം വേണമെന്നാണ് ചില കമ്പനികള്‍ ആവശ്യപ്പെട്ടത്. യു.എസ്. ആസ്ഥാനമായ കമ്പനികളാവട്ടെ അവിടെനിന്നു നിര്‍ദേശംവരാതെ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലുമാണ്.

ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമെന്നു പറയാവുന്ന 'കൂ' മാത്രമാണ് കേന്ദ്രത്തിന്റെ ചട്ടം പാലിക്കുന്ന സാമൂഹിക മാധ്യമ ആപ്ലിക്കേഷന്‍. ബാക്കിയുള്ളവ മാര്‍ഗരേഖ അനുസരിക്കാന്‍ തയ്യാറാവാത്തതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്.

Tags: