Skip to main content

പ്രളയം ദുരിതം വിതച്ച ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മൂന്നാം ദിവസവും മുഖ്യമന്ത്രിയും സംഘവും സജീവമായി രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ഭക്ഷണം നല്ലതാണോ എന്ന് പരിശോധിക്കുന്ന സ്റ്റാലിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ ഭക്ഷണം സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം വിതരണത്തിന് അനുമതിയ നല്‍കിയത്. മഴക്കാലം കഴിയുന്നത് വരെ ദുരിതബാധിതര്‍ക്ക് അമ്മ ഉണവകങ്ങളില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കുമെന്നു സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ നേതൃത്വത്തിലാകും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ച് നല്‍കുക.

മെഡിക്കല്‍ ക്യാമ്പുകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച സ്റ്റാലിന്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. വില്ലിവാക്കം, മധുരവയല്‍, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് തമിഴ്നാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.