കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Glint Desk
Wed, 02-02-2022 10:59:03 AM ;

കൊവിഡില്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്‌സീനേഷന്‍ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. മറ്റ് നിയന്ത്രണങ്ങളും കര്‍ശനമായി തുടരണം. നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റുന്നത് അപകടകരമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകമെങ്ങും ഒമിക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഡെന്മാര്‍ക്ക് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .

ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണിന്റെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാള്‍ ഉപവകഭേദത്തിന് വ്യാപന ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോണ്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോണ്‍. ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോണ്‍ പകര്‍ച്ചയില്‍ രോഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും കിടത്തി ചികില്‍സ ആവശ്യമുള്ളവരും ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐ.സി.യു വെന്റിലേറ്റര്‍ ചികില്‍സ നല്‍കേണ്ടവരിലെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു.

Tags: