വിലയല്ല, ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു; അധിക വിലയില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കെ.കെ.ശൈലജ

Glint Desk
Thu, 23-12-2021 01:29:02 PM ;

കൊവിഡിന്റെ തുടക്കസമയത്ത് മൂന്നിരട്ടി വിലയില്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ. പി.പി.ഇ കിറ്റുകള്‍ കിട്ടാനില്ലാതിരുന്ന കാലത്ത് വില നോക്കേണ്ടെന്നും ആളുകളുടെ ജീവനാണ് വലുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ശൈലജ പറഞ്ഞു. കൊവിഡിന്റെ മറവില്‍ പി.പി.ഇ കിറ്റുകളുടെ പേരില്‍ അഴിമതി നടത്തിയെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുന്‍ മന്ത്രി.

മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയം ആയിരുന്നു അതെന്നും എന്നാല്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും സുലഭമായി പി.പി.ഇ കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ അത് മാര്‍ക്കറ്റില്‍ ലഭ്യമായെന്നും പിന്നീട് അഞ്ഞൂറ് രൂപയ്ക്ക് വരെ പി.പി.ഇ കിറ്റ് കിട്ടിയെന്നും ശൈലജ പറഞ്ഞത്. കൊവിഡ് കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളെ മറച്ചുവെച്ച് സര്‍ക്കാരിനെ കുറ്റം പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനെതിരെ എല്ലാ കമ്യൂണിസ്റ്റുകാരും മുന്നോട്ട് വരണമെന്നും ശൈലജ പറഞ്ഞു.

കെ.കെ ശൈലജയുടെ വാക്കുകള്‍;

ഇപ്പോള്‍ കുറെ അഴിമതി ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. കൊവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മാര്‍ക്കറ്റില്‍ നിന്ന് സുരക്ഷാ ഉപകരമങ്ങളൊക്കെ അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂക്ഷിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പെഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ് ധരിക്കണം. മാര്‍ക്കറ്റില്‍ പി.പി.ഇ കിറ്റുകള്‍ കിട്ടാനുണ്ടായിരുന്നില്ല. ഇല്ലെങ്കില്‍ രോഗിയുടെ അടുത്ത് പോകേണ്ട എന്ന് അമേരിക്കയും യു.കെയും എടുത്ത നിലപാട് അല്ല നമ്മള്‍ എടുത്തത്.

അന്വേഷിച്ചപ്പോള്‍ ഒരു കമ്പനി 1500 രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞു. അപ്പോള്‍ മുഖ്യമന്ത്രിയോട് കാര്യം പറഞ്ഞു. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു ഇപ്പോള്‍ പൈസ നോക്കേണ്ട. ആളുകളുടെ ജീവനാണ് പ്രധാനം എന്ന്. അതുകൊണ്ട് അന്ന് കിട്ടാവുന്നിടത്ത് നിന്ന് വലിയ വിലകൊടുത്ത് വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പി.പി.ഇ കിറ്റിന്റെ ഉത്പാദനം മറ്റു രാജ്യങ്ങളിലും വര്‍ധിച്ചപ്പോള്‍ ഇവിടെയും കിട്ടിതുടങ്ങി.

അപ്പോള്‍ 1500 രൂപയ്ക്ക് കിട്ടിയത് പിന്നീട് 500 രൂപയ്ക്ക് കിട്ടാന്‍ തുടങ്ങി. അന്ന് നമ്മള്‍ ചെയ്ത ത്യാഗപൂര്‍ണമായ നടപടിയെ മറച്ചുകൊണ്ട് ഈ സര്‍ക്കാര്‍ എന്തോ കുറ്റം ചെയ്യുന്നു എന്ന് കാണിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് ചെറുക്കാന്‍ ഓരോ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകാരിയും മുന്നോട്ട് വരണം.

Tags: