Skip to main content

ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അനുമതി നല്‍കി യു.പി പോലീസ്. ഇവര്‍ക്കൊപ്പം 3 പേര്‍ക്ക് കൂടി അപകടസ്ഥലവും കര്‍ഷകരെയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിക്ക് ലഖിംപൂര്‍ ഖേരിയില്‍ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യു.പി ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കിയെന്ന തീരുമാനം അറിയിച്ചത്. ശേഷം പ്രിയങ്കയെ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചു. കര്‍ഷകരെ കാണാനായി എത്തിയ പ്രിയങ്കയെ സീതാപുര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അടുത്ത ദിവസം അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രിയങ്കയ്ക്ക് മേല്‍ ചുമത്തിയിരുന്ന കുറ്റം.

ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷകരെ കാണാതെ താന്‍ തിരിച്ചുപോകില്ല എന്ന തീരുമാനത്തിലായിരുന്ന പ്രിയങ്ക. തന്നെ തടഞ്ഞുവെച്ചതില്‍ ഗസ്റ്റ് ഹൗസിന്റെ നിലം തൂത്തുവാരി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.