സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 15 വരെ കോടതി നീട്ടി. അതേസമയം, മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ഇനി രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതയ്ക്ക് തടവില്‍ നിന്ന്‍ പുറത്തിറങ്ങാം. ഈ കേസുകളില്‍ സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച പരിഗണിക്കാനായി മാറ്റി.
സരിതയ്ക്കെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാകുന്നത് സംബന്ധിച്ച നിരീക്ഷണങ്ങളും കോടതി നടത്തി. കേസുകൾ ഒത്തുതീർക്കാൻ സരിതയ്ക്ക് എവിടെനിന്ന് പണം കിട്ടിയെന്ന് അന്വേഷിക്കണമെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. തട്ടിപ്പിലൂടെ കിട്ടിയ പണമാണോ ജാമ്യത്തിനായി കെട്ടിവച്ചതെന്നും കോടതി ആരാഞ്ഞു.
വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് കേസ് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിതയ്ക്ക് ഇന്ന്‍ ജാമ്യം ലഭിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് ഇനി ജാമ്യം ലഭിക്കാനുള്ള സോളാര്‍ കേസുകള്‍.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് നിലവില്‍ സരിതക്കെതിരെയുള്ളത്. ഇതില്‍ 31 കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. 8 കേസുകളാണ് ഒത്തുതീര്‍പ്പാക്കിയിട്ടുള്ളത്.