ഇ.ഡി.സമൻസ് : കോടതിയിൽ ചോദ്യം ചെയ്യണം
ഇ ഡി അയച്ചുവെന്ന് പറയുന്ന സമൻസ് തൻറെ മകൻ വിവേക് കിരണിന് കിട്ടിയിട്ടില്ലെന്നും തനിക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി കേരള സമൂഹത്തോട് പറഞ്ഞിരിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മകൻറെ പേരിൽ അയച്ച സമൻസിന്റെ കോപ്പി ഇപ്പോഴും ഇ ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ രണ്ട് വിഷയങ്ങളെ ഉയർത്തിക്കാട്ടുന്നു. ഒന്ന്, കേരളത്തിൻറെ മുഖ്യമന്ത്രിയെ ബോധപൂർവ്വം താഴ്ത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനും കേന്ദ്ര ഏജൻസി ശ്രമിക്കുന്നു. ഇത്, മുഖ്യമന്ത്രി പറഞ്ഞത് ശരിയെങ്കിൽ കേരള ജനതയ്ക്ക് കൂടി ഏൽക്കേണ്ടി വരുന്ന അപമാനമാണ്. രണ്ട്, വളരെ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസി ഇത്ര നിരുത്തരവാദിത്വപരമായിട്ടാണോ പ്രവർത്തിക്കുന്നത് എന്ന സുപ്രധാന ചോദ്യം?
ഇക്കാര്യത്തിൽ ഇതുവരെ ഇ ഡി വിശദീകരണം തന്നിട്ടില്ല. ആ സ്ഥിതിക്ക് ഇടിയുടെ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യേണ്ടത് ജനായത്ത സംവിധാനത്തിന്റെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ ഒന്നാണ്
