Skip to main content
ഇസ്ലാമാബാദ്

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി. തിരഞ്ഞെടുപ്പ് തീയ്യതി നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്ന് പി.പി.പിയുടെ മുതിര്‍ന്ന നേതാവും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ സെനറ്റര്‍ റസാ റബ്ബാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

ഓഗസ്റ്റ് 6-നു തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആദ്യ തീരുമാനം എന്നാല്‍ പിന്നീട്  കോടതി ഇടപെട്ട് ഇത് ജൂലൈ 30ലേക്ക് മാറ്റി. അവാമി നാഷനല്‍ പാര്‍ട്ടി, ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി തുടങ്ങിയവരും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും.

 

തെരഞ്ഞെടുപ്പു തീയതി മാറ്റണമെന്നാവശ്യപ്പെട്ട്‌ പി.എം.എല്‍-എന്‍ ചെയര്‍മാന്‍ രാജാ സഫ്രുള്‍ ഹഖ്‌ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ കോടതി തെരഞ്ഞെടുപ്പു തീയതി നേരത്തേയാക്കാന്‍ ഉത്തരവിട്ടത്‌.

 

കോടതിയുടെ ഈ തീരുമാനത്തെ റസാ റബ്ബാനി വിമര്‍ശിച്ചു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളും സംവിധാനവും നിയമങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് പി.പി.പി നിലനില്‍ക്കുന്നതെന്നും ഇപ്പോള്‍  തങ്ങളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.