Skip to main content
ഇസ്ലാമാബാദ്

imran khan at islamabad protests

 

ബുധനാഴ്ച വൈകുന്നേരത്തിനകം പ്രധാനമന്ത്രി നവാസ് ഷെരിഫ് രാജിവെച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാകിസ്ഥാന്‍ തെഹരീക്-ഇ.ഇന്‍സാഫ് (പി.ടി.ഐ) നേതാവ് ഇമ്രാന്‍ ഖാന്‍. ആയിരക്കണക്കിന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ചൊവ്വാഴ്ച രാത്രി തലസ്ഥാനമായ ഇസ്ലാമാബാദില്‍ അതീവസുരക്ഷാ മേഖലയായ റെഡ് സോണില്‍ കടന്ന്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിലൂടെയാണ് ഷെരിഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) അധികാരത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പി.ടി.ഐ ആവശ്യപ്പെടുന്നത്.

 

പി.ടി.ഐ പ്രവര്‍ത്തകരും മതനേതാവ് താഹിര്‍ അല്-ക്വദ്രിയുടെ പാകിസ്ഥാന്‍ അവാമി തെഹരീക് എന്ന സംഘടനയുടെ പ്രവര്‍ത്തകരും പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14-നാണ് ലാഹോറില്‍ നിന്ന്‍ ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഷെരിഫിന്റെ രാജിയില്‍ കുറഞ്ഞ ഒന്നിനും തയ്യാറല്ല എന്ന നിലപാടിലാണ് ഇരു സംഘടനകളും. സംഭാഷണങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാകണമെന്ന് മറ്റ് പ്രതിപക്ഷ അംഗങ്ങളും സൈനിക നേതൃത്വവും പ്രക്ഷോഭകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

പാര്‍ലിമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ വസതി, പ്രസിഡന്റിന്റെ വസതി, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളും അടങ്ങുന്നതാണ് ഇസ്ലാമാബാദിലെ റെഡ് സോണ്‍. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തെ വിന്യസിച്ചത് കൂസാതെയാണ് ഖാനിന്റേയും ക്വദ്രിയുടേയും നേതൃത്വത്തില്‍ 35,000 പേര്‍ വരുന്ന പ്രക്ഷോഭകര്‍ റെഡ് സോണില്‍ കടന്നത് ഷെരിഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുരക്ഷാ സൈനികര്‍ സംയമനം പാലിക്കുകയാണ്. അക്രമം നടത്തരുതെന്ന് ഖാനും അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.