Skip to main content
ന്യൂയോര്‍ക്ക്

nawas sherif at un

 

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ്. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ അഭിസംബോധനയിലാണ് ഷെരിഫിന്റെ പ്രസ്താവന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

 

യു.എന്നിന്റെ മുന്നിലുള്ള ഏറ്റവും പഴയ തര്‍ക്കങ്ങളില്‍ ഒന്നാണ് കശ്മീര്‍ പ്രശ്നമെന്ന് ഷെരിഫ് ഓര്‍മിപ്പിച്ചു. ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് ആറു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് യു.എന്‍ പ്രമേയം പാസാക്കിയതാണ്. ആ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിനായി ജമ്മു കശ്മീര്‍ ജനത ഇനിയും കാത്തിരിക്കുകയാണെന്ന് ഷെരിഫ് പറഞ്ഞു. യു.എന്‍ ആഭിമുഖ്യത്തിലും ഉഭയകക്ഷി തലത്തിലും നടന്ന ഒട്ടേറെ ശ്രമങ്ങള്‍ക്ക് ശേഷവും കശ്മീരികളുടെ പല തലമുറകള്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കേണ്ടി വന്നുവെന്നും സ്ത്രീകള്‍ പ്രത്യേകിച്ചും കടുത്ത യാതനകളും അപമാനവും അനുഭവിക്കേണ്ടി വന്നുമെന്നും ഷെരിഫ് പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രശ്നം പരിഹരിക്കാതെ ഈ വിഷയത്തില്‍ മൂടുപടം ഇടാന്‍ കഴിയില്ലെന്നും ഷെരിഫ് പറഞ്ഞു.

 

കശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഈയിടെ ഇന്ത്യ റദ്ദാക്കിയിരുന്നു. 2008-ല്‍ മുംബൈ ആക്രമണത്തിനു ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഖകരമല്ല.