Skip to main content
മുംബൈ

ഡോളറിനെതിരെ സര്‍വകാല താഴ്ച നേരിട്ട രൂപ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ നില അല്പം മെച്ചപ്പെടുത്തി. രൂപയുടെ മൂല്യം 66.82  രൂപയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ടു നല്‍കാമെന്ന റിസര്‍വ് ബാങ്ക് തീരുമാനമാണ് രൂപയുടെ നില മെച്ചപ്പെടാന്‍ കാരണം. പ്രത്യേക ബാങ്ക് വഴിയാവും റിസര്‍വ് ബാങ്ക് എണ്ണക്കമ്പനികളുമായുള്ള ഡോളര്‍ ഇടപാട് നടത്തുക.

 

ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ രൂപയുടെ മൂല്യം 68.80 ആയിരുന്നു. ഈ സാഹചര്യത്തിലാണ് രൂപത്തകര്‍ച്ച നേരിടാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. ഓഹരി വിപണിയും ഉയർച്ചയിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് 77 പോയിന്റ് ഉയർന്ന് 18073 ലാണ് വ്യാപാരം തുടരുന്നത്. ക്രൂഡ് ഓയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി.

 

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, എച്ച്.സി.എല്‍, ബി.പി.സി.എല്‍ തുടങ്ങിയവക്ക് റിസര്‍വ് ബാങ്ക് നേരിട്ട് ഡോളര്‍ നല്‍കും. രൂപയ്ക്കു പുറമേ മറ്റു ഏഷ്യന്‍ കറന്‍സികളും നില മേച്ചപ്പെടുത്തിയിട്ടുണ്ട്. സിറിയയില്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയും രൂപയുടെ നില മെച്ചപ്പെടാന്‍ കാരണമായി.

Tags