Skip to main content
ന്യൂഡല്‍ഹി

lok sabhaപാര്‍ലമെന്റില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള 18 എം.പിമാരെ സ്പീക്കര്‍ മീര കുമാര്‍ പുറത്താക്കി. കുരുമുളക് സ്‌പ്രേ ചെയ്ത എം.പി എല്‍ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള എം.പിമാരെയാണ് പുറത്താക്കിയത്. ലോക്‌സഭ തിങ്കളാഴ്ചവരെ പിരിഞ്ഞു.

 


ഇന്നു രാവിലെ തെലുങ്കാന ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്‌സഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ്  ഐക്യ ആന്ധ്ര അനുകൂലികളുടെ ബഹളം ആരംഭിച്ചത്. തെലുങ്കാന ബില്ല് അവതരണത്തില്‍ പ്രതിഷേധിച്ച് സഭക്ക് അകത്ത് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എന്‍ രാജഗോപാല്‍ എം.പി കുരുമുളക് സ്‌പ്രേ ചെയ്തു.

 


എം.പിമാര്‍ ലോകസഭയില്‍ നിന്ന് ഇറങ്ങിയോടി. പല എം.പിമാര്‍ക്കും ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി. തെലങ്കാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. സീമാന്ധ്രയില്‍ നിന്നുള്ള എം.പി എം.വേണുഗോപാല്‍ റെഡ്ഢി ആത്മഹത്യക്ക് ശ്രമിച്ചു. പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബില്‍ അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷ ഒരുക്കിയിരുന്നു.

 


സീമാന്ധ്ര, തെലങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് ആന്ധ്രാപ്രദേശ് വിഭജിക്കുക. പത്ത് വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. ഹൈദരാബാദ്, ആദിലാബാദ്, ഖമ്മം, കരിംനഗര്‍, മഹബൂബനഗര്‍,മേഡക്, നല്‍ഗുണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറങ്കല്‍ എന്നിങ്ങനെ ആന്ധ്രാപ്രദേശിലെ 10 ജില്ലകളാണ് തെലുങ്കാനയില്‍ ഉണ്ടാകുക.

 


രാജ്യത്തെ 29ാമത് സംസ്ഥാനമായി തെലങ്കാന രൂപീകരിക്കുവാന്‍ യു.പി.എ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും ജൂലൈ 30-ന് അനുമതി നല്‍കിയിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാകും.

Tags