Skip to main content
തിരുവനന്തപുരം

 

സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിംഗിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിംഗ് കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നുവെന്നും ആസൂത്രണത്തിലെ ഗുരുതര വീഴ്ചയാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എ.കെ ബാലന്‍ പറഞ്ഞു. കേന്ദ്രവിഹിതത്തിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

 

പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും ഗാര്‍ഹിക മേഖല മാത്രമല്ല വ്യാവസായിക മേഖലയും  കാര്‍ഷിക മേഖലയും ബുദ്ധിമുട്ടിലാക്കിയെന്നും പാലക്കാടും എറണാകുളത്തുമുള്ള വ്യാവസായിക സംരംഭങ്ങള്‍ക്ക് പവര്‍കട്ട് തിരിച്ചടി ആയിരിക്കുകയാണെന്നും ബാലന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് മറുപടി പറഞ്ഞ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്രവിഹിതം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നെന്നും കണക്കുകള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്നും മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 

 

കൂടാതെ സംസ്‌ഥാനത്ത്‌ വ്യാഴാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണം 1.05 മണിക്കൂറാക്കി. വൈകിട്ട് 6.45നും രാത്രി 10.45നും ഇടയില്‍ 45 മിനിറ്റാണ് ഇപ്പോഴത്തെ ലോഡ്‌ഷെഡ്ഡിംഗ്. കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുവന്ന സാഹചര്യത്തില്‍ 20 മിനിറ്റ് അധികം വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. താല്‍ച്ചറില്‍ നിന്നും 152 മെഗാവാട്ടിന്റെയും കൂടംകുളത്തുനിന്നും 100 മെഗാവാട്ടിന്റെയും കുറവാണുള്ളത്‌. പുറത്തുനിന്നു വൈദ്യുതി കൊണ്ടുവന്നു നിയന്ത്രണം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്‌