Skip to main content
ന്യൂഡല്‍ഹി

Rajya sabha ansariലോക്പാല്‍ ബില്‍ രാജ്യസഭ ചൊവാഴ്ച വൈകുന്നേരം ഏകകണ്ഠമായി പാസാക്കി. ജനപ്രതിനിധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള സംവിധാനമാണ് ലോക്പാല്‍ ബില്ലിലൂടെ സ്ഥാപിക്കുന്നത്. ബില്‍ ബുധനാഴ്ച ലോക്സഭ പരിഗണിക്കും.

 

ലോക്സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് രാജ്യസഭ ബില്‍ പാസാക്കിയത് എന്നതിനാലാണ് ഈ ഭേദഗതികളുടെ അംഗീകാരത്തിനായി ബില്‍ ലോക്സഭ വീണ്ടും പരിഗണിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ ഭേദഗതികള്‍ അംഗീകരിച്ചത്. ഏതാനും നിര്‍ണ്ണായക വിഷയങ്ങള്‍ മാറ്റിനിര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസിനെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് പ്രധാന ഭേദഗതി.

 

പൊതു-സ്വകാര്യ സംരംഭങ്ങളും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

 

ബില്‍ പാസായ ഉടന്‍ നിയമനിര്‍മ്മാണത്തിനായി നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പാര്‍ലിമെന്റംഗങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. ബുധനാഴ്ച ബില്‍ ലോക്സഭ പാസാക്കുന്നതോടെ എട്ടാം ദിവസത്തിലേക്ക് കടന്ന നിരാഹാരം അവസാനിപ്പിക്കുമെന്ന് ഹസാരെ അറിയിച്ചു.

 

ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ബഹിഷ്കരണത്തിന് ശേഷമാണ് ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചത്.

Tags