Skip to main content

shamseer vayalilപ്രവാസി ഇന്ത്യക്കാര്‍ക്കു താമസിക്കുന്ന രാജ്യത്തു തന്നെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടി. പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കി 2010-ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സമ്പന്നരായ പ്രവാസികള്‍ക്കു മാത്രം പ്രയോജനപ്പെടുന്നതാണെന്നും അതുകൊണ്ടു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യു.എ.ഇയില്‍ വ്യവസായിയായ ഡോ. ഷംസീര്‍ വയലിലാണ് ഹര്‍ജി നല്‍കിയത്.

 

ഭേദഗതി പ്രകാരം മറ്റ് രാജ്യങ്ങളില്‍ പൗരത്വം ഇല്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ടിലെ വിലാസമടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. മുന്‍പ് ആറുമാസത്തില്‍ കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന്‍ പേരു നീക്കം ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്രകാരം പേരു ചേര്‍ത്തവര്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ അതത് മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ എത്തണം. ഇതിനെതിരെയാണ് ഡോ.ഷംസീറിന്റെ ഹര്‍ജി.

 

2012 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 1,00,37,767 പ്രവാസികളാണുള്ളത്. ഇതില്‍ 11,000 പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.