Skip to main content

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറിക്കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ത്താഴം ചാത്തോത്തുകുന്നുമ്മല്‍ തങ്കം (61) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. 

 

ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മൂന്നാഴ്ചയോളമായി ചികിത്സയിലായിരുന്ന തങ്കം രോഗം മാറി ഇന്ന് ആശുപത്രി വിടാനിരിക്കുകയായിരുന്നു. തങ്കത്തെ ചികിത്സിച്ചിരുന്ന വാര്‍ഡില്‍ തങ്കമ്മ എന്ന മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ക്ക് നല്‍കേണ്ട എ നെഗറ്റീവ് രക്തം ആളു മാറി തങ്കത്തിന് നല്‍കിയതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

 

സംഭവത്തില്‍ പ്രതിഷേധിച്ച് രോഗിയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം വലിയൊരു ജനക്കൂട്ടം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിന് മുന്‍പില്‍ പ്രകടനവും കുത്തിയിരിപ്പു സമരവും നടത്തി.

 

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.