Skip to main content
ന്യൂഡല്‍ഹി

Nirmala seetharamanആഗോള വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) വ്യാപാര സുഗമ കരാറില്‍ (ടി.എഫ്.എ) ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് യു.എസുമായി ധാരണയായതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ലോകരാജ്യങ്ങളിലെ കസ്റ്റംസ് ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ദ്ദേശിച്ച കരാറിലെ കാര്‍ഷിക സബ്സിഡി സംബന്ധിച്ചും ഭക്ഷ്യശേഖരണം സംബന്ധിച്ചുമുള്ള നിബന്ധനകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കരാറില്‍ ഒപ്പിടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് ജൂലൈയില്‍ ഡബ്ലിയു.ടി.ഒ സമ്മേളനത്തില്‍ കരാര്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

ഇന്ത്യയും യു.എസും തമ്മില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ധാരണ ഡബ്ലിയു.ടി.ഒ ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിക്കും. കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യ കരാറില്‍ ഒപ്പിടാനും കരാര്‍ നടപ്പിലാക്കാനും വഴി തുറക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.   

 

ടി.എഫ്.എയില്‍ കാര്‍ഷിക ഉല്‍പ്പാദന മൂല്യത്തിന്റെ പത്ത് ശതമാനത്തില്‍ അധികമാകരുത്‌ കാര്‍ഷിക സബ്സിഡി എന്ന നിബന്ധനയാണ് ഇന്ത്യ എതിര്‍ക്കുന്നത്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ഈ നിബന്ധന. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥിരം പരിഹാരം കണ്ടെത്തുന്നത് വരെ നിബന്ധന പാലിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ മറ്റ് രാജ്യങ്ങള്‍ നിയമ-ഉപരോധ നടപടികള്‍ സ്വീകരിക്കരുതെന്നാണ് യു.എസുമായി എത്തിച്ചേര്‍ന്നിരിക്കുന്ന ധാരണ.

 

ഈ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ 2017 വരെ നിയമ-ഉപരോധ നടപടികള്‍ സ്വീകരിക്കില്ലെന്നും അതിനകം പ്രശ്നപരിഹാരത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പിനു 2013 ഡിസംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഡബ്ലിയു.ടി.ഒ മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ വഴങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന്‍ ജൂലൈ 31-നകം കരാര്‍ ഒപ്പിടാനായിരുനു 160 അംഗരാഷ്ട്ര സമിതിയുടെ തീരുമാനം. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ നിലപാട് മാറ്റി കരാറിന് സമാന്തരമായി തന്നെ പരിഹാര സംവിധാനം ഈ വര്‍ഷം ഡിസംബറിനകം ഏര്‍പ്പെടുത്തണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

Tags