Skip to main content

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി. ഇയാളോടൊപ്പം പ്രകാശ് എന്ന തടവുകാരന്‍ കൂടി രക്ഷപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് ഇവര്‍ ജയില്‍ ചാടിയത്.

 

ഇരട്ട കൊലപാതകമുള്‍പ്പടെ ഒന്‍പത് കൊലപാതക കേസുകളിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ് ജയാനന്ദന്‍. പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ പൂട്ട്‌ പൊളിച്ചു മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ നിന്നും തടവ്‌ ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു  പൂജപ്പുരയിലേക്ക് മാറ്റിയ ജയാനന്ദന്‍ മുന്‍പ് പലതവണയും ജയില്‍ ചാടിയിട്ടുള്ളതാണ്.

 

2010 ജൂണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇയാള്‍ തടവ്‌ ചാടിയിട്ടുണ്ട്. പിന്നീട് ഊട്ടിയില്‍ നിന്നാണ്  പിടികൂടിയത്. ഇയാളെ പാര്‍പ്പിക്കുന്ന സെല്ലിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

ബേബി വധക്കേസിൽ കൊച്ചി സി.ബി.ഐ കോടതിയാണ് ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് കൊല്ലം സ്വദേശിയായ പ്രകാശ്.